ന്യൂഡൽഹി: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മാർച്ചിൽ റിക്കാർഡ് വിൽപ്പന. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പുതിയ സാന്പത്തിക വർഷത്തിൽ ഇന്ധനവില ഉയരുമെന്നും വാഹന വില വർധിക്കുമെന്ന ആശങ്ക വർധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായത്.
ഇവികൾക്ക് കേന്ദ്രസർക്കാർ നല്കുന്ന പിഎം ഇ ഡ്രൈവ് സബ്സിഡി അടുത്ത സാന്പത്തികവർഷം ഉണ്ടായേക്കില്ലെന്നതിനാൽ വില കൂടുമെന്ന ആശങ്കയുമാണ് കൂടുതൽ പേരെ മാർച്ചിൽ ഇവിയിലേക്ക് എത്തിച്ചത്.
ഇവി കാറുകളുടെ വില്പന 2025 മാർച്ചിനേക്കാൾ ഈ വർഷം മാർച്ചിൽ 49 ശതമാനം വർധിച്ച് 19,711 യൂണിറ്റായി. ഈ വർഷം ജനുവരിയിലെ 19,322 യൂണിറ്റെന്ന റിക്കാർഡാണ് കഴിഞ്ഞ മാസം മറികടന്നത്.
ടു വീലർ വില്പനയിൽ 36 ശതമാനമാണ് വർധന. മാർച്ചിലെ വില്പന 1,77,485 യൂണിറ്റ്. 2025 ഒക്ടോബറിലെ 1,44,378 യൂണിറ്റെന്ന റിക്കാർഡാണ് തിരുത്തിയത്.
ചൊവ്വാഴ്ച അവസാനിച്ച 2025-26 സാന്പത്തികവർഷത്തിൽ ആകെ 196,754 ഇലക്ട്രിക് കാറുകളാണ് രജിസ്റ്റർ ചെയ്തത്. ഇത് 2025 സാന്പത്തിക വർഷത്തിൽ വിറ്റഴിക്കപ്പെട്ട 1,08,342നേക്കാൾ 82 ശതമാനം കൂടുതലാണ്.
വാഹൻ കണക്കുകൾപ്രകാരം 2026 സാന്പത്തിക വർഷത്തിൽ ആകെ ഇരുചക്ര ഇലക്ട്രിക് വാഹന വില്പന മുൻ വർഷത്തേക്കാൾ 20.5 ശതമാനം വർധിച്ച് 13 ലക്ഷം യൂണിറ്റിലെത്തി.